തിരുവനന്തപുരം: പാചക വാതക ക്ഷാമം പരിഹരിക്കാൻ നിർണായക തീരുമാനമായി സംസ്ഥാന സർക്കാർ. ഗ്യാസ് സിലിണ്ടർ വിതരണത്തില്‍ മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രി നിർദേശം നല്‍കി.
ജില്ലകളില്‍ കളക്ടർമാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. ഇതിനായി പ്രത്യേകം തയാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.
ഗാർഹികേതര ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണത്തില്‍ ആശുപത്രികള്‍ സ്കൂളുകള്‍ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
എല്പിജി പ്രതിസന്ധി ഹോട്ടല് മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില് എല്പിജി ഗ്യാസ് ബുക്കിംഗിനുള്ള കാലയളവ് കേന്ദ്രം വര്ധിപ്പിച്ചു. ഗ്രാമപ്രദേശങ്ങള് 45 ദിവസമായാണ് ഗ്യാസ് ബുക്കിംഗ് കാലാവധി കൂട്ടിയിരിക്കുന്നത്.
അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിംഗിനായി കാത്തിരിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില് ബുക്കിംഗുകള്ക്ക് ഇടയിലുള്ള ഇടവേള 25 ദിവസമാണ്.







