Australian Malayalee News ->
രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതായി സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം 600 ലേറെ പമ്പുകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇവയിൽ കൂടുതലും റീജിണൽ മേഖലയിലുള്ളതാണ്. ഇന്ധന ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വിതരണ ഏജൻസികൾ ഉൾനാടുകളിലേക്ക് ടാങ്കർ ലോറികൾ എത്തിക്കുവാൻ താല്പര്യമില്ലാത്തതും, നഗരകേന്ദ്രീകൃത പ്രദേശങ്ങളിൽ മാത്രമായി വിതരണം പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചതും പല പമ്പുകളുടെയും പ്രവർത്തതനം നിർത്തുവാൻ ഇടയാക്കിയിട്ടുണ്ട്.
രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളുടെ 10 ശതമാനത്തോളം പ്രവർത്തനം ഭാഗീകമായി നിർത്തിയതായും, യുദ്ധം നീണ്ടുനിന്നാൽ വരും ദിവസങ്ങളിൽ റീജിണൽ മേഖലയിൽ പൂർണ്ണമായും ഇന്ധന ക്ഷാമം നേരിടുമെന്നും ഫെഡറൽ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ പാർലമെന്റിലെ ചോദ്യത്തിന് ഉത്തരമായി മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയിലെ ഉപയോഗത്തിന്റെ 90 ശതമാനം ഇന്ധനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും, അതിൽത്തന്നെ നല്ല ശതമാനം മിഡിലീസ്റ്റിൽ നിന്നുമാണ് എത്തുന്നതെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങി 3 ആഴ്ചആയതോടെ പെട്രോളിന്റെയും, ഡീസലിന്റെയും, വില കുതിച്ചുയരുമ്പോഴും, രാജ്യമൊട്ടുക്ക് ഇന്ധനക്ഷാമമില്ലെന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനിസി സൂചിപ്പിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി പ്രധാനമന്ത്രി സംസ്‌ഥാന സർക്കാരുകളുമായി ചേർന്ന് കൂടിയാലോചനക്കായി അടുത്ത ആഴ്ച വീണ്ടും ദേശീയ ക്യാബിനറ്റ് വിളിച്ച് ചേർത്തിട്ടുണ്ട്.
